Home

Home

Saturday, August 1, 2015



mangalam malayalam online newspaper
കിടങ്ങൂര്‍: കാര്‍ട്ടൂണിസ്‌റ്റ്‌ ശങ്കറിന്റെ ജന്മദിനമായ ഇന്നലെ സാധാരണക്കാരനു മുന്നില്‍ വഴിമുട്ടിനില്‍ക്കുന്ന ജീവിതത്തെ കുട്ടികള്‍ നെടുനീളന്‍ കാന്‍വാസില്‍ പകര്‍ത്തിയപ്പോള്‍ നിഴലിച്ചത്‌ ആധുനിക ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍. കിടങ്ങൂര്‍ എന്‍.എസ്‌.എസ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളങ്കണത്തില്‍ സ്‌ഥാപിച്ച 16 മീറ്റര്‍ നീളമുള്ള കാന്‍വാസില്‍ ചിരിവര തെളിഞ്ഞപ്പോള്‍ അതില്‍ സാമൂഹിക, രാഷ്‌ട്രീയ, സാമ്പത്തിക, പാരിസ്‌ഥിതിക വിഷയങ്ങളും മദ്യാസക്‌തിയും വിഷയമായി.
രാവിലെ സ്‌കൂളില്‍ നടന്ന കാര്‍ട്ടൂണിസ്‌റ്റ്‌ ശങ്കര്‍ അനുസ്‌മരണത്തിനുശേഷം വരമേളത്തിനായി വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന്‌ കാന്‍വാസ്‌ ഒരുക്കി. എട്ടാംക്ലാസ്‌ വിദ്യാര്‍ഥിനി ഗംഗാമധു കാര്‍ട്ടൂണ്‍ വരച്ച്‌ ചിരിവര ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ ജീവിതം എന്ന വിഷയത്തെ ആസ്‌പദമാക്കി കുട്ടികള്‍ കാര്‍ട്ടൂണ്‍ വരച്ചുതുടങ്ങി.മരച്ചുവട്ടിലെ വായനയുടെ സുഖം വരച്ചുകാട്ടിയ പത്താംക്ലാസ്‌ വിദ്യാര്‍ഥി സുമേഷ്‌ നാല്‌ ചുവരുകള്‍ക്കുള്ളിലിരുന്ന്‌ കമ്പ്യൂട്ടറിലൂടെയുള്ള വായനാരീതിയെ ഹാസ്യാത്മകമായി ചിത്രീകരിച്ചു.
അംബരചുംബികളില്‍ തളിര്‍ക്കുന്ന ജനജീവിതത്തെ ഗംഗാ മധു കാര്‍ട്ടൂണിലൂടെ അവതരിപ്പിച്ചു. മലീമസമായ നദിയുടെ ചിത്രത്തിലൂടെ പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. അഗ്നി പൊഴിക്കുന്ന സിഗരറ്റിനൊപ്പം വെന്തുരുകുന്ന സമൂഹത്തെ അവതരിപ്പിച്ച്‌ മുപ്പതില്‍പരം കുട്ടികള്‍ വരകളെ വാചാലമാക്കി. അറുപത്‌ കാര്‍ട്ടൂണുകള്‍ ഒരു മണിക്കൂറിനുള്ളിലാണ്‌ വിദ്യാര്‍ഥികള്‍ വരച്ചത്‌. പ്രഥമ അധ്യാപിക കെ. ശ്രീകുമാരി, അധ്യാപികയും വിദ്യാരംഗം കലാസാഹിത്യവേദി കോ-ഓര്‍ഡിനേറ്ററുമായ ദീപാ ഡി. നായര്‍, കെ. സുരേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
- See more at: http://www.mangalam.com/kottayam/344195#sthash.mk7H8UZS.dpuf

No comments:

Post a Comment